മധു നീ ചത്തു പോകും എന്ന് അറിയുമായിരുന്നെങ്കിൽ,
ഞങ്ങൾ മയത്തിന് തല്ലിയേനെ.
ഏതായാലും നീ പോയി.
നീ ഇതങ്ങ് ക്ഷമിച്ചുകള.
നീ കാട്ടിൽ ഒറ്റയ്ക്ക്,
ഞങ്ങളെ കണ്ടപ്പോൾ നിൻറെ കണ്ണുകളിൽ ഭീതി,
തോളത്ത് ഭാണ്ഡം.
അതിൽ ലൊട്ടു ലൊടുക്ക്,
ആകെ ഒരു കള്ള ലക്ഷണം.
പിന്നെ എങ്ങനെ തല്ലാതിരിക്കും.
എല്ലുന്തിയ നെഞ്ചിൻ കൂട്,
ഒട്ടിയ വയറ്,
കീറിയ വസ്ത്രം,
കറുപ്പ് നിറം,
ചപ്രത്തലമുടി,
ഞങ്ങൾ എങ്ങനെ തല്ലാതിരിക്കും.
ഞങ്ങളുടെ ചോദ്യങ്ങൾക്ക്
മനസ്സിലാവാത്ത, തലതിരിഞ്ഞ ഉത്തരങ്ങൾ.
പിന്നെ, തല്ല് കിട്ടുന്പോൾ,
നീ കരയാതെ ഞങ്ങളെ പകപ്പോടെ നോക്കുക മാത്രം.
ഞങ്ങൾ എങ്ങനെ തല്ലാതിരിക്കും.
നിന്റെ മാറാപ്പിൽ മല്ലിപ്പൊടി.
നിൻറെ അമ്മയുടെ പേര് മല്ലി.
നിന്റെ മരണ വാർത്ത കേട്ട് അവർ
നെഞ്ചുരുകി കരഞ്ഞുവത്രേ.
അവരുടെ കരച്ചിൽ ഞങ്ങൾക്ക് മനസ്സിലാവും.
പക്ഷെ, നിനക്ക് ഇപ്പോ മനസ്സിലായില്ലേ
ഞങ്ങൾക്ക് നിന്നെ തല്ലാതെ കഴിയില്ല എന്ന്.
ഞങ്ങളുടെ കൈയ്യിൽ
പുതിയ സ്മാർട്ട് ഫോണുകൾ.
അവയിലെ ക്യാമറ എങ്ങനെയുണ്ടെന്ന് നോക്കണം എന്ന് തോന്നി.
ആ സെൽഫിയും വീഡിയോയും
അത്രേ ഉള്ളു.
നിനക്ക് മനസ്സിലാവും എന്ന് ഞങ്ങൾക്ക് അറിയാം
ഒരു കാര്യം മറന്നു
നിന്നെ തല്ലും മുൻപ്
നിന്റെ കണ്ണുകൾ ഞങ്ങളോട് പറയുന്നുണ്ടായിരുന്നു
“തന്പ്രാക്കളേ, ഏനെ തല്ലിയാൽ, തടുക്കാൻ ഏന് അറിയില്ല.”
അതുകൊണ്ടുകൂടിയാ തല്ലിയത്.
ഒരു ഉറപ്പ് തരാം.
ഇനി നിന്നെപ്പോലുള്ളവരെ തല്ലുന്പോൾ,
കൊല്ലാതെ നോക്കാം.
പോട്ടെ, നീ ഇതങ്ങ് ക്ഷമിച്ചുകള.