അയാൾ ആണ്ടിലൊരിക്കൽ, മൂന്നാറിലുള്ള ആ മുന്തിയ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുക എന്ന ആവർത്തനപരവും വിരസമല്ലാത്തതുമായ ഒരു ജീവിതക്രിയ തുടങ്ങിയിട്ട് മുപ്പത് വര്ഷങ്ങളോളം ആവുന്നു.
വിമാനം മുന്നോട്ട് പോകുന്പോൾ ഗൗതമൻ പിന്നോട്ടുള്ള യാത്രയിൽ ആയിരുന്നു.
എല്ലാ വർഷവും ജൂൺ മാസത്തിൽ അയാൾ കൽക്കട്ടയിൽ നിന്നും വിമാനം കയറും, കൊച്ചിയിലേക്ക്, പിന്നെ മൂന്നാറിൽ. മഴ പെയ്യുന്നത് കാണാൻ , മഞ്ഞുടുത്ത താഴ്വാരത്തിന്റെ നഗ്നത കാണാൻ പിന്നെ മഴയുടെ ശബ്ദം കേട്ട് ഉറങ്ങാൻ.
അങ്ങനെ രണ്ടാഴ്ച്ച. അത് കഴിഞ്ഞാൽ തിരികെ.
ഗൗതമനെ തടയാൻ ബന്ധനങ്ങളില്ല. വിവാഹം കഴിച്ചിട്ടില്ല. ബന്ധുക്കൾ ഇല്ല. സുഹൃത്തുക്കളും വിരളം. ഉള്ളത് ചില പരിചയക്കാർ.
പിൽഖാനയിൽ കാപ്പിക്കട നടത്തുന്ന ശ്യോം, അലക്കുകാരൻ രഞ്ജൻ , ഇസ്തിരിപെട്ടിയും കൊണ്ട് വഴിനീളെ തെണ്ടുന്ന ചാരൂല എന്ന പൂച്ചക്കണ്ണി, അയാളുടെ ഓഫീസിന് അടുത്ത് സ്ഥിചെയ്യുന്ന ആ പഴയ വായനശാലയിലെ, പുസ്തകങ്ങളുടെ കാവൽക്കാരൻ അബു.
അങ്ങനെ കുറെ പരിചയക്കാർ.
ഗൗതമന് പ്രണയിക്കാൻ അറിയില്ലതിരുന്നതുകൊണ്ട് പ്രണയിച്ചതും ഇല്ല.
കാണാൻ തെറ്റില്ലാതിരുന്ന യുവത്വത്തിന് കുമ്പയും ചുളുവുകളും …
ഇനിയെന്ത് പ്രണയം
നഗരത്തിലൂടെ ഒഴുകുന്ന അനേക ഊടുവഴികളിലെ ഒന്നിന്റെ അരികിലൂടെ അവസാനമില്ലാതെ വളഞ്ഞു പുളഞ്ഞു നീങ്ങുന്ന പൊട്ടിയ ഓടയോട് ചേർന്ന് നിൽക്കുന്ന ഒരൊറ്റമുറി വീട്ടിൽ ഗൗതമൻ ഒതുങ്ങികൂടി.
തെറ്റില്ലാത്ത ഒച്ചയിൽ ഏതാണ്ട് ഒരേ വേഗത്തിലും താളത്തിലും കറങ്ങുക എന്നത് വിധിയായി സ്വീകരിച്ച അനേക പങ്കകളിൽ ഒന്നിന് താഴെ ഇരുന്ന് ഇരണ്ടവാലൻ കയറി ഇറങ്ങിയ ഫയലുകളിൽ, മൂക്കിൽ ഒരു വിധം ബാലൻസ് ചെയ്യുന്ന കണ്ണാടിക്ക് മുകളിലൂടെ നോക്കി, ഇടക്ക് ഒന്ന് തൊണ്ട ശുദ്ധി വരുത്തി, മഷിപ്പേനകൊണ്ട് ഒപ്പിട്ട് ജീവിത സാഫല്യം കണ്ടെത്തുന്ന അനേക സർക്കാരുദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഗൗതമൻ.
സത്യസന്ധനായി ജീവിക്കുന്ന ഗൗതമനെപ്പോലുള്ള ഒരു സർക്കാർ ഗുമസ്ഥന് താങ്ങാൻ ആവുന്നതല്ല മൂന്നാറിലെ മുന്തിയ ഹോട്ടലിലെ ചെലവ്.
പക്ഷെ കൊൽക്കൊത്തയിലെ ലുബ്ധ ജീവിതം ആണ്ടിലൊരിക്കൽ മൂന്നാറിലെ രണ്ടാഴച്ചത്തെ സ്വപ്ന ജീവിതത്തിന് ധാരാളം എന്നത് ഗൗതമിന് നല്ലത് പോലെ അറിയാം.
ആദ്യ കാലങ്ങളിൽ അയാൾ ഹൗറ എക്സ്പ്രസ്സ്ൽ യാത്ര. ഇപ്പോൾ വിമാനത്തിൽ, മുംബൈ എന്ന ബോംബെ വഴി കൊച്ചിക്ക്.
ഗൗതമൻ കൊച്ചിയെ കൊച്ചിൻ എന്നും, മുംബൈയെ ബോംബെ എന്നും വിളിച്ചു. ബംഗാളിൽ ആരും കേൾക്കാതെ കൊൽക്കൊത്തയെ കൽക്കത്ത എന്നും വിളിച്ചു.
അയാൾ അങ്ങനെ ചെയ്തിരുന്നത് കൊളോണിയൽ ബ്രിട്ടനോടുള്ള വിധേയത്വം കൊണ്ടായിരുന്നില്ല,
ഗൗതമന് മാറ്റങ്ങൾ ഇഷ്ടമായിരുന്നില്ല. ഒപ്പം മാറ്റങ്ങൾ താങ്ങാൻ കഴിയില്ല എന്ന അറിവും അയാളെ പഴമയുടെ നിറം മങ്ങലുകളിലെ ആവർത്തന വിരസതകളിൽ ജീവിക്കാൻ പ്രേരിപ്പിച്ചു.
എപ്പോഴോ വിമാനം ബോംബയിൽ ഇറങ്ങി ഗൗതമൻ അവിടെ നിന്നും കണക്ഷൻ ഫ്ലൈറ്റ് പിടിച്ച് കൊച്ചിയിലേക്ക് തിരിച്ചു.
കൽക്കത്തയിൽ ഗൗതമൻ രാവിലെ കുളിയും തേവാരവും ശ്യോമിന്റെ കാപ്പിക്കടയിൽ നിന്ന് എന്തെങ്കിലും കഴിച്ച്, ട്രാമിൽ കയറി ജോലിക്ക്, ഫയലിൽ നോക്കി കണ്ണ് കഴക്കുന്പോൾ നല്ല മധുരമിട്ട ഒരു ചായ അടുത്തുള്ള തട്ടുകടയിൽ നിന്ന്, ഉച്ചക്ക് ശ്യോം കൊടുത്തുവിടുന്ന മീൻകറിയും ചോറും, ജോലികഴിഞ്ഞാൽ വായനശാലയിൽ പത്രം വായന, ചിലപ്പോൾ ഏതെങ്കിലും ഒരു പുസ്തകം എടുക്കും എന്നിട്ടു തിരികെ ഒറ്റമുറി വീട്ടിലേക്ക്. പിന്നെ ശ്യോമിന്റെ കടയിൽ നിന്നും അത്താഴം , ചപ്പാത്തിയും സബ്ജിയും.
ഇതിനിടയിൽ ജീവിതത്തിൽ ഇസ്ത്രിക്കാരിയും അലക്കുകാരനും
ഗൗതമന് ഇഷ്ടമുള്ള മറ്റൊന്നുണ്ട്, ബംഗാളി നാടോടി പാട്ടുകൾ. സമയംകിട്ടുമ്പോൾ ഒക്കെ അയാൾ ചില നാടൻ ശീലുകൾ മൂളിക്കൊണ്ടിരിക്കും
” ഓ മോർ ബോന്ധു ധോൻ റോഷിയ, ദേഖാ ദാവോ മോക്ക് എക്ബർ ആഷിയ“
“ഓ, എന്റെ സൗഹൃദാനന്ദമേ, ഒരിക്കൽ , ഒരിക്കൽ എങ്കിലും , തേജസ്സുറ്റ നിൻ മുഖം പ്രത്യക്ഷപ്പെട്ടിരുന്നെങ്കിൽ …
ആർക്കോ വേണ്ടികാത്തിരിക്കുന്ന നാടൻ പാട്ടിലെ ശീലുകൾ പോലെ ജീവിതം
ഈ തനിയാവർത്തനങ്ങളിൽ എപ്പോഴോ ആണ് അയാൾ മൂന്നാറിനെക്കുറിച്ച് വായിച്ചത് . മഞ്ഞിന് പിന്നിൽ നീല നിറത്തിന് പുതിയ അർത്ഥങ്ങൾ കൊടുക്കുന്ന നീലക്കുറിഞ്ഞികളുടെ നാടിനെക്കുറിച്ച്.
ഏതാണ്ട് മുപ്പത് വർഷങ്ങൾക്ക് മുന്പ് കൂട്ടിവെച്ച കുറച്ച് പണം മൂന്നാറിൽ അയാൾ ധൂർത്തടിച്ചു. എന്ന് പറഞ്ഞാൽ ആ മുന്തിയത് ഹോട്ടലിൽ ചിലവാക്കി.
അന്ന് ഒറ്റക്ക് മൂന്നാർ മുഴുവൻ നടന്നു കണ്ടു.
അവിടെ അയാൾ താഴവാരത്ത് വിരിയുന്ന നീലസാഗരത്തിനും, തേയില തോട്ടങ്ങൾക്കും ഒപ്പം ബീഫ്ഫ്രൈയും പൊറോട്ടയും എന്ന ബ്രഹ്മാനന്ദം ആദ്യമായി അറിഞ്ഞു…
കൊൽക്കത്തിയിൽ മാതാവായ ഗോവിനെ പൂജിച്ചും , മൂന്നാറിൽ വർഷത്തിൽ രണ്ടാഴ്ച്ച അവയെ ഭക്ഷിച്ചും ഗൗതമൻ മുപ്പത് വര്ഷങ്ങൾ തള്ളിനീക്കി.
യാത്രയ്ക്ക് ബാഗ് അടുക്കുന്പോൾ എന്തിനെന്ന് അറിയില്ലെങ്കിലും ബാഗിലേക്ക് ഒരു ചെറിയ കത്തിയും അയാൾ എടുത്തിട്ടു.
ഈ യാത്രയുടെ തുടക്കം മുതൽ അയാളിൽ അസ്വസ്ഥത ഉളവാക്കിയ ഒന്നുണ്ടായിരുന്നു. മൂന്നാർ യാത്രയ്ക്ക് ബാഗ് കൈയ്യിൽ എടുക്കുന്പോൾ, അയാളെ നോക്കി മേശമേൽ ഒരു പല്ലി. അയാൾ ഒന്ന് കുനിഞ്ഞപ്പോൾ അത് ഓടി മറഞ്ഞു. പിന്നീട് എയർപോർട്ട് കൗണ്ടറിൽ ബാഗ് ചെക്ക് ഇൻ ചെയ്യാൻ തുടങ്ങുമ്പോൾ പല്ലി ബാഗിന് മുകളിൽ. അത് ഓടി മറഞ്ഞു.
ഇത് ഒരുപക്ഷെ അവസാനത്തെ വരവ് . ഈ വര്ഷം അവസാനിക്കും മുൻപ് ജോലിയിൽ നിന്നും വിരമിക്കും. പിന്നെ ഇതുപോലുള്ള യാത്രകൾക്ക് പണത്തിനും ബുദ്ധിമുട്ടും.
ആ ചിന്തകളിൽ ഗൗതമിന്റെ ഉള്ളൊന്ന് കാളി. ഉള്ളിലെ തീയണക്കാൻ അയാൾ വിമാനത്തിൽ സ്റ്റെല്ല കുടിച്ചു.
ആ യാത്രയുടെ ഇടവേളകളിൽ തിളങ്ങുന്ന കണ്ണുകളുള്ള പല്ലിയെ സ്വപനം കണ്ടു.
അതിരാവിലെ തുടങ്ങിയ യാത്ര പ്ലെയിനിലെ ഒരനൗൺസ്മെന്റിൽ അവസാനിച്ചു. വിമാനത്തിൽ നിന്നും നിലത്തിറങ്ങി ബാഗേജ് കറൗസലിന്റെ മുന്നിൽ ഗൗതമൻ നിന്നു
കറങ്ങുന്ന ബെൽറ്റുകളിൽ അനേക ബാഗുകൾ. അതിൽ നീല നിറമുള്ള അയാളുടെ ബാഗ്. അത് വലിച്ച് താഴെ ഇറക്കിയപ്പോൾ, ഒരു പല്ലി.
അത് വാല് മുറിച്ചിട്ട് എയർപോർട്ടിലെ ഒരുതൂണിലേക്ക് ഓടിക്കയറി. തൂണിന്റെ മറവിൽ നിന്നും അതിന്റെ കണ്ണുകൾ. കറൗസലിന്റെ കറക്കത്തിൽ പിടയ്ക്കുന്ന ഗൗളിവാല് അപ്രത്യക്ഷമായി.
ഗൗതമന് ഭയം തോന്നി. പിന്തുടരപ്പെടുന്നവന്റെ ഭീതി.
അയാൾ ലഗേജ് ട്രോളിയിൽ വെച്ച് തിരിഞ്ഞു നോക്കി…
ഇല്ല ആരും പിറകെ ഇല്ല.
അല്ലെങ്കിൽ തന്നെ ആരോരും അറിയാത്ത, ഇല്ലാത്ത ഗൗതമന് പിറകെ ആര് വരാനാണ്…
ഗൗതമൻ ലഗേജുമായി ടാക്സി എടുത്ത് നീലക്കുറിഞ്ഞികൾ തേടി. ഡ്രൈവർ ഒരു ബംഗാളി. ഗൗതമിന് സന്തോഷവും , ചിരിയും വന്നു. മലയാളി ബംഗാളി ആയിക്കൊണ്ടിരിക്കുന്നു. അതോ തിരിച്ചോ ?.
മൂന്നാറിലെ ഹോട്ടലിലും ഗൗതമന് ചില ചടങ്ങുകൾ ഉണ്ട്. മുപ്പത് വര്ഷങ്ങളായി താഴ്വാരകാഴ്ച്ചകൾ കണ്ടുകൊണ്ടിരിക്കാൻ ബാൽക്കണിയുള്ള അതെ മുറി. വെയിറ്റർമാർ മുറിയിൽ മൂന്നുനേരം കേരള ഭക്ഷണം എത്തിക്കും. ചിലദിവസങ്ങളിൽ ടൌണിൽ ചുറ്റിക്കറങ്ങും. ചിലപ്പോൾ തട്ടുകടയിൽ നിന്നും ലഘു ഭക്ഷണം
മുപ്പത് വർഷങ്ങൾ കൊണ്ട് ഗൗതമനു മലയാളം മാത്രമല്ല , മലയാള മൂളിപ്പാട്ടുകളും മനസ്സിലാവും
“സർ ഹോട്ടൽ …”
ഡ്രൈവറുടെ ശബ്ദം കേട്ട് ഗൗതമൻ സ്വപ്നത്തിൽ നിന്നും ഉണര്ന്നു. തേയിലത്തോട്ടങ്ങളുടെ താഴ്വാരത്തിൽ എത്തിയിരിക്കുന്നു.
ഹോട്ടലിനോട് ലോബിയിൽ നിന്നും മുറിയുടെ താക്കോൽ വാങ്ങി, അയാൾക്ക് ചിരപരിചിതമായ ഇടനാഴിയിലൂടെ മുറിയിലേക്ക് നീങ്ങി. തലപ്പാവുവെച്ച ബെൽ ബോയ് അയാളുടെ ലഗേജ് എടുത്ത് അയാൾക്കൊപ്പം. അയാൾ മുറി തുറന്ന് ബെൽ ബോയ്ക്ക് ടിപ്പ് കൊടുത്ത് ഫോണിൽ ഭക്ഷണത്തന് ഓർഡർ ചെയ്തു
‘ഫൈവ് സ്റ്റാർ പുട്ടും കടലയും .”
ഒരുപക്ഷെ ഇനി ഇങ്ങനെ ഒരു യാത്ര ഉണ്ടാവില്ല നല്ലപോലെ ഈ യാത്ര ആസ്വദിക്കണം…എല്ലാ ഇഷ്ടങ്ങളും തീർക്കണം.
ബാഗ് തുറന്നു മുറിയിൽ ധരിക്കാൻ വസ്ത്രം തിരഞ്ഞപ്പോൾ അതിനുള്ളിൽ കനലുകളായി രണ്ടു കണ്ണുകൾ. ചലനം വെച്ച കണ്ണുകൾ ബാഗിന് പുറത്തേക്ക്.
വാലറ്റ ഗൗളി…അതൊന്നു ചിലച്ചു…
അതിനെ തട്ടിക്കളയാൻ തുടങ്ങും മുൻപ് അത് ഭിത്തിയിലെ അലങ്കാര വിളക്കിന് പിന്നിൽ എത്തിയിരുന്നു. അത് ഒന്ന് തിരിഞ്ഞു നോക്കി ചിലച്ചു മറഞ്ഞു.
ഗൗതമന്റെ ചോദ്യങ്ങൾ വിയർത്തു , ”ഇതെവിടുന്ന് വന്നു…എന്തേ എന്നെ പിന്തുടരുന്നു …”
മുറിയുടെ വാതിലിൽ തട്ടി, പുട്ടും കടലയും മുറിക്കുള്ളിൽ എത്തി…
മേശമേൽ വെച്ച ഭക്ഷണം ജഠരാഗ്നിയിൽ കത്തിത്തീർന്നു.
ഗൗതമൻ വെറുതെ മുറി മുഴുവൻ ചുറ്റിക്കറങ്ങി
ഗിഡിയോൺ ബൈബിൾ ടീപോയിയുടെ മുകളിൽ അതെ സ്ഥാനത്ത്. നിറം മങ്ങാൻ മടിക്കുന്ന കർട്ടനുകൾ. മുറിയിലെ എയർ കണ്ടീഷന് പഴയ തണുപ്പ്, അതേ ഞരക്കം.
മുറിയുടെ മൂലക്ക് ഏതാനും കടലക്കഷണങ്ങൾ…
മുറി വൃത്തിയാക്കിയവരുടെ ബാക്കിപത്രം…
അയാളുടെ ഗൗളിയെ അയാൾ അവിടെ ഏങ്ങും കണ്ടില്ല
അയാൾ പതുക്കെ കട്ടിലിലേക്ക് ചരിഞ്ഞു…
ഗൗതമന്റെ അടഞ്ഞ കൺപോളകൾക്ക് പിന്നിൽ ആ പല്ലി തലപൊക്കി…മുറിയുടെ മൂലയിൽ കടലക്കഷണങ്ങൾ മുളപൊട്ടി, മുറിയിലെ തണുപ്പിൽ കാലവർഷം ഇരമ്പി…
സ്വപ്നത്തിലെ ഇടിവെട്ടേറ്റ് അയാൾ ഞെട്ടിയുണർന്നു ഉണർന്നു. സമയം ഏതാണ്ട് രാതി ഏഴുമണി.
വീണ്ടും വിശപ്പ്
വൈകിട്ട് ടൗണിൽ ചുറ്റിക്കറങ്ങണം എന്ന് വിചാരിച്ചതാ …ഇനിയിപ്പം
അയാൾ പൊറോട്ടയ്ക്കും, ബീഫ് ഫ്രൈക്കും, ലെമൺ ജ്യൂസീനും ഓർഡർ കൊടുത്ത് കട്ടിലിൽ വന്നിരുന്നു
മുറിക്ക് ആകെ മാറ്റം
തണുപ്പ് കൂടിയിരിക്കുന്നു, കർട്ടനുകൾ കൂടുതൽ മങ്ങിയിരിക്കുന്നു, മുറിയിലെ വെളിച്ചത്തിന് മണ്ണെണ്ണ വിളക്കിന്റെ മഞ്ഞ കലർന്ന നിറം.
ഗിഡിയോൺ ബൈബിളിന് പിന്നിൽ ആ തീക്കട്ട കണ്ണുകൾ അയാളെ നോക്കി .
അയാളുടെ പല്ലി വളർന്ന് ഒരുടുമ്പു പോലെ ആയിരിക്കുന്നു… അത് ഭയമില്ലാതെ ഗൗതമനെ നോക്കി, വായ തുറന്ന് ചുവന്ന നാക്ക് നീട്ടി. ഗൗതമൻ ഭയന്നുപോയി. അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ബുദ്ധിമുട്ട്
ശരീരം കൂനിപ്പോയിരിക്കുന്നു. ഗൗതമൻ എഴുന്നേറ്റ് മുറിയിലെ വലിയ കണ്ണാടിയിൽ നോക്കി. മുഖത്ത് രോമങ്ങൾ, തലമുടി വളർന്നിരിക്കുന്നു. അയാൾക്ക് അത്ഭുതം തോന്നി, ഏതാനും മണിക്കൂറുകൾ കൊണ്ട് എന്തൊക്കെ മാറ്റങ്ങൾ.
പഴയ കഥയിലെ റിപ്പ്വാൻ വിങ്കിളിനെപ്പോലെ
ബൈബിളിനപ്പുറം മുറിയുടെ മൂലയിൽ കടലച്ചെടികൾ മുളപൊട്ടി, ഇല നീട്ടി നിൽക്കുന്നു…
തിരിഞ്ഞു നോക്കിയപ്പോൾ ഗൗളിയെക്കാണാൻ ഇല്ല…
ഈ മാറ്റങ്ങൾ അനിർവാര്യം എന്ന് ഗൗതമന് തോന്നി
ഹോട്ടലിലെ ജോലിക്കാരൻ കതകിൽ തട്ടുന്ന ശബ്ദം. അയാൾ കതക് തുറന്നു, ഭക്ഷണം വാങ്ങി മുറിക്ക് ഉള്ളിൽ വെച്ച് കതകടച്ചു
മാറ്റങ്ങൾ ആരും കാണണ്ട , അറിയണ്ട…
ബീഫ് ഫ്രൈയിലെ ചവക്കാൻ പറ്റാത്ത തുണ്ടുകൾ അയാൾ ടീപോയിലേക്ക് തട്ടിയിട്ടു. ഇല്ലാത്ത വാലാട്ടി, പല്ലി ഗിഡിയോൺ ബൈബിളിന്റെ പുറത്ത് ഇരുന്ന് ചിലച്ചുകൊണ്ട് തുണ്ടുകളിൽ നക്കി.
മുറിയുടെ മൂലയിൽ കടലച്ചെടികൾ വളർന്നുകൊണ്ടിരുന്നു
നിസ്സംഗനായി ബ്രഹ്മാനന്ദം ഭക്ഷിച്ച് തീർത്ത് ഗൗതമൻ മെത്തയിലേക്ക് ചരിഞ്ഞു…അയാൾ വീണ്ടും സ്വപ്നങ്ങളുടെ ഋതു ഭേദങ്ങളിലേക്ക് വഴുതി വീണു.
സ്വപ്നങ്ങളിൽ അയാളുടെ മുറി ഒരു ഗുഹയായി മാറി. അതിനുള്ളിൽ തീ കൂട്ടി അതിന് പുറത്ത് വെയിൽ കാഞ്ഞ്, മരത്തോൽ ഉടുത്ത, ചപ്രത്തലയൻ ഗൗതമൻ. അയാളുടെ മുഖത്ത് നിരതെറ്റിയ രോമങ്ങൾ,വിരലുകളിൽ മരക്കൊമ്പുകൾ പോലെ പിരിഞ്ഞു വളർന്ന നഖങ്ങൾ, കൈയ്യിൽ ഗദ…അടുത്ത് ഗിഡിയോൺ ബൈബിളിന്റെ മുകളിൽ വളർന്നുകൊണ്ടിരിക്കുന്ന ഗൗളി…അത് ഒരു ഉടുമ്പായി, ചീങ്കണ്ണിയായി, ഒടുവിൽ ഒരു ദിനോസറിന്റെ രൂപം പ്രാപിക്കുന്നത് അയാൾ സ്വപ്നം കണ്ടു…അയാളുടെ സ്വപ്നത്തിന്റെ ശരിതെറ്റുകളിലേക്ക് അയാളുടെ ബോധം മറഞ്ഞു.
ഒരു നിയാണ്ടെർത്തൽ മനുഷ്യന് കാവൽ ആയി ദിനോസർ…പരിണാമ ഘട്ടങ്ങളിൽ ഒരിക്കലും സാധ്യമല്ലാത്ത കണ്ടുമുട്ടൽ. രണ്ട് കാലഘട്ടങ്ങളുടെ അധിപർ ഒന്നിച്ച്.
പക്ഷെ നാമോരോരുത്തരിലും നമ്മിലെ ദിനോസോറുകളേം, നിയാണ്ടെർത്തൽ മനുഷ്യനെയും ഇടയ്ക്കിടെ കണ്ടുമുട്ടാറുണ്ട്.
അയാളുടെ അറിവുകളെ ചോദ്യം ചെയ്ത് സ്വപ്ങ്ങൾ കൈകോർത്തു.
ഒരുപക്ഷെ കിരീടം നഷ്ടപ്പെടാൻ പോകുന്നു എന്ന ഭയം കലർന്ന അറിവ് ആ പ്രാചിന പല്ലിക്ക് ഉണ്ടായിരുന്നിരിക്കണം. അതാവണം ഈ പക…
മുറിയിൽ കടലച്ചെടികൾ വൃക്ഷങ്ങളായി പരിണമിച്ചു. അവയുടെ ശിഖരങ്ങളിൽ പ്രാചീന ശബ്ദങ്ങൾ,. മരങ്ങൾക്ക് താഴെ നീല സാഗരം . മുറിയിൽ തേയില മണം.
ശിഖരങ്ങൾ കാറ്റിലുലയുന്ന മർമ്മരം കേട്ട് അയാൾ ഞെട്ടി ഉണർന്നു…
അയാൾ കിടക്കയിൽ നഗ്നനായിയിരുന്നു … പിഞ്ഞിപ്പോയ വസ്ത്രങ്ങൾ കാറ്റിലുലഞ്ഞു… മുറിയിൽ ഉരുണ്ടുകൂടിയ കാര്മേഘങ്ങളിൽ നിന്നും കാലവർഷം…മുകളിൽ മച്ചിൽ മേഘങ്ങൾക്ക് പിന്നിൽ മറയാൻ മടിക്കുന്ന നക്ഷത്രങ്ങൾ… അവിടെ സപ്തർഷിയും, ഇടവവും, അർഥം തേടുന്നു…
അയാളുടെ ബാഗുകൾ ദ്രവിച്ചു പോയിരുന്നു… അയാൾ എഴുന്നേറ്റ് ഫോൺ എടുത്ത് എന്തോ പറയാൻ തുടങ്ങി…വാക്കുകൾ നാവിൽ കുരുങ്ങി.
അയാൾ ഭാഷകൾക്ക് അപ്പുറം എത്തിയിരുന്നു… ഭാഷകൾ മൂളലുകളിലൂടെയും, മുരൾച്ചകളിലൂടെയും അർത്ഥം കണ്ടെത്തിയിരുന്ന കാലത്തിൽ നിന്ന് ഗൗതമൻ ഞെരിപിരി കൊണ്ടു.
ഗൗതമൻ ഒന്ന് ഉറക്കെ മുരളി.
മുറിയിൽ മരങ്ങൾക്ക് ജീവൻ വെച്ചു.
ഗിഡിയോൺ ബൈബിളിന്റെ പിന്നിലെ കാടുകളിൽ ഒരനക്കം… പച്ചപ്പിന് പിന്നിൽ കത്തുന്ന വലിയ കണ്ണുകൾ…
പല്ലി…
അതിന്റെ പൊടിപ്പല്ലുകൾ ദംഷ്ട്രങ്ങളായി…അതിനിടയിൽ പറ്റിപ്പിടിച്ച ബീഫ്ഫ്രൈയുടെ ഉച്ഛിഷ്ടങ്ങൾ…അതൊന്നലറി…വിശപ്പിന്റെ, ആധിപത്യം നഷ്ടപ്പെട്ട രാജാവിന്റെ വിറയര്ന്ന അവസാനത്തെ പോർവിളി പോലെ…
അയാൾ കിതച്ചുകൊണ്ട് ഓടി, കിതപ്പോടെ ബംഗാളി നാടൻ പാട്ടുകൾ മൂളാൻ ശ്രമിച്ചു …പിന്നിൽ ഭീമാകാരനായ ഗൗളി…അയാൾ മരങ്ങൾക്ക് പിന്നിൽ ഒളിച്ചു
“അഷിബാർ ചൈയ്യ ആശിലെൻ ന, ,മോണേർ ആഗും മോർ നിഭയിലെൻ നാ ”
” വരും എന്നെനിക്ക് നീ വാക്ക് തന്നെങ്കിലും ഇനിയും നീ ഇങ്ങെത്തിയില്ല, നിൻ അസാന്നിദ്ധ്യം എൻ ഹൃത്തിൽ അഗ്നിയായി എരിയുന്നു …”
അയാൾ ബൈബിളിൽ തട്ടി താഴെ വീണു… ഗൗതമൻ മുകളിലേക്ക് നോക്കി. മച്ചിൽ നക്ഷത്രസമൂഹങ്ങൾ കണ്ണ് ചിമ്മുന്നു… പിന്നെ ഒരു നിഴൽ പോലെ ദംഷ്ട്രങ്ങൾ…അയാൾ കനലുകൾ നോക്കി ചിരിച്ചു…ആ പഴയ ബംഗാളി നാടോടിപ്പാട് മൂളാൻ ശ്രമിച്ചു.
” ബോറോണി ധനേർ ഭാജിലം ഘോയി…ഷോണാർ ബൊന്ധു മോർ ആഷിലെൻ കോയി …”
“പ്രിയപ്പെട്ടവൻ നിനക്കായി ഞാൻ ഒരു സദ്യ ഒരുക്കിയിരിക്കുന്നു… അവൻ എവിടെ , അവൻ എവിടെ ?”
ബൈബിളിന്റെ ചട്ടയിൽ നിണം പടർന്നു…
മുറിയിൽ നിന്നും ഉയരുന്ന ശബ്ദങ്ങൾ കേട്ട് ഹോട്ടൽ ജോലിക്കാർ കതകിന്റെ തട്ടി …കതക് തുറക്കാത്തതുകൊണ്ട് അവർ അത് തള്ളി തുറന്നു.
നിലത്ത് രക്തത്തിൽ കുളിച്ച് ഗൗതമൻ…
തൊട്ടടുത്ത് ബൈബിളും, ഒരു പേനാക്കത്തിയും , അതിന് മുകളിൽ വാലറ്റ ഒരു പല്ലിയും. അത് നിർത്താതെ ചിലച്ചു കൊണ്ടിരുന്നു