Tags
ഒരു കഥ…ഒരു സുഹൃത്തിന്റെ ജീവിതം…ഞാൻ എന്റെ ഒരു സ്കൂൾ സുഹൃത്തിനെ നാല്പത്തിയൊന്നു വർഷങ്ങൾക്ക് ശേഷം ഈ കഴിഞ്ഞ ഡിസംബർ പതിനാറിന് കണ്ടു…ഒരു കല്യാണം കൂടാൻ ചെന്നപ്പോൾ …
അവൻ പറഞ്ഞ കഥ.
സ്കൂൾ ജീവിതത്തിന്റെ അവസാന കാലഘട്ടങ്ങൾ കോയമ്പത്തൂരിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആയിരുന്നു…സുഹൃത്ത് തമിഴ്നാട്ടുകാരൻ…ഒരുപാട് ഭൂസ്വത്ത് ഉള്ള ഒരു ജന്മി കുടുംബത്തിൽ നിന്നും…ഒരു സൈക്കിളിൽ സ്കൂളിൽ വരും…കൈയ്യിൽ ചോറ്റുപാത്രവും…പേര് ഏകാംബരനാഥൻ…കാണാൻ നല്ല ശേല്…കറുപ്പിന് ഏഴഴക് എന്നാണല്ലോ…അത് ആണിനും ബാധകം.
കല്യാണ ആഘോഷാത്തിരക്കിൽ അധികം മിണ്ടാതെ ഒരു മൂലയിൽ നിന്ന ഏകാംബരൻ എന്ന പഴയ സ്കൂൾ സുഹൃത്തിനോട് ജീവിതം എങ്ങനെ ചോദിച്ചപ്പോൾ അവൻ ജീവിത കഥ കെട്ടഴിച്ചു മുന്നിൽ നിരത്തി…
സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ അവൻ പി.എസ്സ്.ജി കോളേജിൽ ചേർന്ന് എക്കണോമിക്സ്ന് പഠിച്ചു. പഠനം കഴിഞ്ഞ അവൻ വീട്ടിലെ ഭൂസ്വത്ത് നോക്കി നടത്തി…വീട്ടിലെ മുതിർന്ന പുത്രൻ…അവന് ഇളയത് ഒരു പെങ്ങളും, സഹോദരനും …അങ്ങനെ ജീവിതം കുഴപ്പമില്ലാതെ നീങ്ങുമ്പോൾ …അവന് പ്രണയം … ഏകാംബരന്റെ വീട്ടിൽ ജോലിക്ക് വരുന്ന ഒരു പെൺകുട്ടിയുമായി…ആ പെൺകുട്ടിക്ക് വിദ്യാഭ്യാസവും ഇല്ല, അവനെക്കാൾ താഴ്ന്ന ജാതി. അവന്റെ ഭാഷയിൽ, “അവൾ വലിയ സുന്ദരി ഒന്നുമല്ല, പക്ഷെ മനസ്സിന്റെ സൗന്ദര്യം മതിയല്ലോ…അത് ധാരാളവും.” രണ്ട് വർഷങ്ങൾ…ആ ബന്ധം അറിഞ്ഞപ്പോൾ ആഢ്യരായ വീട്ടുകാർ എതിർത്തു…
ഒരു സുപ്രഭാതത്തിൽ അവൻ ആ കുട്ടിയെ വിവാഹം ചെയ്തു.
വീട്ടുകാർ നയാപൈസ കൊടുക്കാതെ അവനെഇറക്കിവിട്ടു…ഏകാംബരൻ ഏകാംബരനായിത്തന്നെ വീട് വിട്ടു…പിന്നെ പട്ടിണിയുടെ കാലം ഭാര്യയും ഒരുമിച്ച്…ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവിതം …കോയമ്പത്തൂരിൽ ഒരു തുണിക്കടയിൽ ജോലി, താമസ്സം വാടക വീട്ടിൽ…ഭാര്യ കൂലിപ്പണിയും, വീടുകളിൽ പണിയും എടുത്ത് അവന് കൂട്ടായി.
വീട്ടിൽ ഡിഗ്രി സർട്ടിഫിക്കറ്റും, ആ പഴയ സൈക്കിളും എടുക്കാൻ ചെന്നപ്പോൾ വീട്ടുകാർ അടിച്ചിറക്കി.
ഇതിനിടയിൽ അവരുടെ ഇടയിലേക്ക് രണ്ടു പെൺകുട്ടികൾ … അവരെ പഠിപ്പിക്കാൻ അവൻ നല്ലത് പോലെ ബുദ്ധിമുട്ടി.
ഒരിക്കൽ തൃശ്ശിനാപ്പള്ളിക്ക് പോകുമ്പോൾ ബസ്സപകടത്തിൽ പെട്ട് ആശുപത്രിയിൽ ഒൻപത് മാസം. കടങ്ങൾ…തുണയില്ലാതെ ജീവിതം…നരകം…ഒരു ദിവസം അച്ഛൻ ആശുപത്രിയിൽ വന്നു…ഏകാംബരൻ സ്വത്തിലുള്ള അവകാശങ്ങൾ വേണ്ട എന്ന് എഴുതിക്കൊടുത്താൽ ആശുപത്രി ചിലവുകൾ വഹിക്കാം…ഗത്യന്തരമില്ലാതെ അവൻ കടലാസുകളിൽ എഴുതി ഒപ്പിട്ടു കൊടുത്തു.
ആശുപത്രി വിട്ട് വീണ്ടും…തുണിക്കടയിലെ ജോലി.
ഒരിക്കൽ ഒരു അപരിചിതൻ കാണാൻ വന്നു … ഏകാംബരന്റെ പെങ്ങളുടെ വിവാഹത്തിന് സ്ഥലം വിൽക്കുന്നു…അത് വാങ്ങുന്നത് അയാൾ … ദൃക്സാക്ഷികൾ ഇല്ലാത്തത് കൊണ്ട് ഏകാംബരൻ നേരത്തെ എഴുതി ഒപ്പിട്ട കടലാസ് അസാധു.
അവൻ സർട്ടിഫിക്കറ്റും, ആ പഴയ സൈക്കിളും ചോദിച്ചു…അവ അവന് വീട്ടുകാർ കൊടുത്തു… സ്ഥലം വാങ്ങുന്ന ആൾ രണ്ട് ലക്ഷം രൂപ കൂടി ഏകാംബരന് വീട്ടുകാരിൽ നിന്നും വാങ്ങിക്കൊടുത്തു…വീണ്ടും സ്വത്തിലുള്ള അവകാശങ്ങൾ വേണ്ട എന്നെഴുതിക്കൊടുത്ത്, ആ പൈസയും, സർട്ടിഫിക്കറ്റുകളും, പഴയ ബൈക്കും വാങ്ങി പുതിയ ജീവിതം…ഗോൾഡ് സ്പോട്ട് കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി…അങ്ങനെ 2009 വരെ.
പഴയ അപകടത്തിന്റെ അംശങ്ങൾ ശരീരത്തെ കാർന്ന് തിന്നാൻ തുടങ്ങിയപ്പോൾ…ജോലി നിർത്തി…ഇപ്പോൾ വാടക ഡ്രൈവർ ആയി ജീവിതം തുടരുന്നു…കുട്ടികൾക്ക് ജോലിയൊക്കെ ആയി…ചെറിയ ഒരു വീട് വെച്ചു…
ഏകാംബരൻ പറഞ്ഞു “ഇഫ് യു കം റ്റു കോയമ്പത്തൂർ…ഐ ക്യാൻ ബി യുവർ ഡ്രൈവർ.”
എന്റെ ഉള്ളിൽ ഒരു കൊളുത്തിപ്പിടുത്തം.
രണ്ട് മക്കളും വിവാഹം കഴിച്ചു…വലിയ ധനികരൊന്നും അല്ലെങ്കിലും, സന്തോഷത്തോടെ ജീവിക്കുന്നു.
ഈ അടുത്ത് അവനെ തേടി അച്ഛനും, അമ്മയും അവന്റെ വീട്ടിൽ വന്നു…അവരെ വീട്ടിൽനിന്നും പെങ്ങളും, സഹോദരനും അടിച്ചിറക്കി…അവരെ പരിഭവങ്ങൾ ഇല്ലാതെ സ്വീകരിച്ചതോ ധനമില്ലാത്ത, താഴ്ന്ന ജാതിയിൽപ്പെട്ട ഏകാംബരന്റെ ഭാര്യ…ഇപ്പം അവരും അവനൊപ്പം.
അവന്റെ ജീവിത ഭാരങ്ങൾക്ക് പുതിയ അർത്ഥങ്ങൾ.
അവൻ കഥ പറഞ്ഞു നിർത്തിയപ്പോൾ, എന്റെ കണ്ണുകളിലെ നനവ് കണ്ടത് കൊണ്ടാവാം…അവൻ പറഞ്ഞു “കവലപ്പെടേണ്ട, എനക്ക് സൗഖ്യം…എനക്ക് യാരോടും കോപം ഇല്ലൈ…ഇത് താൻ എന്നോടെ വാഴ്കൈ…” പിന്നെയും അവൻ എന്തൊക്കയോ പറഞ്ഞുകൊണ്ടേ ഇരുന്നു…ജീവിത ഭാരങ്ങൾ മുഴുവൻ ഒന്നിറക്കി വെക്കണം എപ്പോഴെങ്കിലും…അവന്റെ നാവിൽ നിന്നും അണക്കെട്ടു പൊട്ടിയ ജീവിതം ഒഴുകിക്കൊണ്ടിരുന്നു…
പക്ഷെ ഞാൻ ആ പഴയ ഓർമ്മകളിൽ ആയിരുന്നു…സൈക്കിളിൽ സ്കൂളിൽ വന്നിരുന്ന…സ്റ്റീൽ ചോറ്റുപാത്രത്തിൽ പൊങ്കൽ കൊണ്ട് വന്നിരുന്ന, ആ കറുത്ത കൂട്ടുകാരൻ…ഇന്ന് ജീവിതം എങ്ങനെയെങ്കിലും, ഒന്ന് കരകേറ്റാൻ…
ഒടുവിൽ പിരിയുമ്പോൾ …എന്റെ ഫോൺ നമ്പർ അവന്റെ ഫോണിൽ എന്റർ ചെയ്തു…അവന്റെ കൈയ്യിൽ ഒരു പഴയ നോക്കിയ… ഞാൻ ഏതോ പുരാവസ്തു കാണുമ്പോലെ അതിലേക്ക് നോക്കിയത് കൊണ്ടാവണം ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു “ഐ ഡോണ്ട് ഹാവ് എ സ്മാർട്ട് ഫോൺ…സൊ ഐ വോണ്ട് വാട്ട്സ്ആപ്പ് യു… ഡോണ്ട് വറി.”
എനിക്ക് തോന്നി ഇതിലെങ്കിലും അവൻ ഭാഗ്യവാൻ.
കല്യാണ മണ്ഡപത്തിന്റെ പടവുകൾ ഇറങ്ങും മുമ്പ് ഞാൻ ചോദിച്ചു … “ക്യാൻ ഐ റൈറ്റ് എബൌട്ട് യു ?” അവൻ ചിരിച്ചു.
ആ ചിരിയിൽ പഴയ ഹെർക്കുലീസ് സൈക്കിളിന്റെ മണിയടി…ഒപ്പം ഒരു ചോറ്റുപാത്രത്തിന്റെ കിലുക്കവും.
ഇനിയെങ്കിലും എന്നെങ്കിലും…അവന്…
അല്ലേൽ വേണ്ട ഏകാംബരൻ അവന്റെ ജീവിതം അനുഭവിച്ചു തന്നെ തീർക്കട്ടെ …
ഇന്ന് എന്റെ മുന്നിൽ ഫോൺ…
“നാൻ അവനെ ഒന്ന് ഫോണിൽ കൂപ്പടട്ടുമാ ?”