ജനാലകൾക്ക് അപ്പുറം മഞ്ഞ മരങ്ങളിൽ പൊഴിയാൻ മടിക്കുന്ന സ്വർണ്ണ ഇലകൾ…ജനൽച്ചില്ലകൾക്ക് പിന്നിൽ തിളങ്ങുന്ന തളർന്ന കണ്ണുകൾ
കിഴക്ക് മങ്ങിക്കത്തുന്ന ഹേമന്ത സൂര്യൻ
ബെറ്റിയുടെ ജീവിതം ഊന്നുവടിയിൽ പിടുത്തം മുറുക്കി, വേച്ച്, വേച്ച് തുടങ്ങുന്നു
ഒറ്റയ്ക്ക് ഒരു വീട്ടിൽ…ഏകാന്തതയിൽ കാലത്ത് വിറ്റബിക്സ് പ്രാതൽ, ഉച്ചയ്ക്ക് ഒരു സാൻഡ്വിച്ച്, വൈകിട്ട് ഒരു ചായ…
ഫോൺ ബെൽ … മകൾ സാന്ദ്രയുടെ പതിവ് വിളി …
“മം ഹൌ ഈസ് ദി മോർണിംഗ് … ആർ യു ഓ കെ ?”
വേച്ചുപോകുന്ന ചുവടുകൾ വയ്യ എന്ന് പറയും മുമ്പ്
“ഐ നോ …യൂ ആർ റ്റൂ പ്രൗഡ്, ഇൻഡിപ്പെൻറൻറ് “
അടിച്ചേൽപ്പിക്കപ്പെട്ട ഇൻഡിപ്പെൻറൻസിന്റെ ഭാരം പേറിയ വിറയ്ക്കുന്ന കൈവിരലുകൾ കസേരയുടെ കൈകളിൽ മുറുകി
“ഐ ആം ഒ.കെ…”
അപ്പുറത്ത് എന്തോ നിലത്ത് വീഴുന്ന ശബ്ദം … പിന്നെ ഫോണിൽ എന്തൊക്കയോ വീട്ടു വിശേഷങ്ങൾ… ഒടുവിൽ
“ഐ തിങ്ക് ഇറ്റ് ഈസ് ടൈം റ്റു അറേഞ്ച് പവ്വർ ഓഫ് അറ്റോർണി … മേ ബി ഫോർ ഫൈനാൻസസ് … വെൽഫെയർ , ഐ നോ യു വിൽ വാണ്ട് റ്റു ഡിസൈഡ് ഓൺ ദാറ്റ് ലേറ്റർ… ഐ വിൽ സ്പീക്ക് റ്റു പീറ്റർ …”
സ്വാതന്ത്ര്യം ഒരു പവ്വർ ഓഫ് അറ്റോർണി… വൃദ്ധ ശബ്ദമുണ്ടാക്കാതെ ചിരിച്ചു
“യുവർ തോട്ട്സ് മം …?”
സ്വാതന്ത്ര്യം എന്ന വോക്കിങ് സ്റ്റിക്കിൽ പിടിമുറുക്കി അവർ പറഞ്ഞു.
“ഡു വാട്ട് യു തിങ്ക് വുഡ് ബി ഗുഡ് ഫോർ മീ …”
അവസാനത്തെ സ്വാതന്ത്ര്യം… വോക്കിങ്ങ് സ്റ്റിക്ക്…
“ഓ.കെ മം … ലവ് യു”
വൃദ്ധയുടെ വിറയാർന്ന ശബ്ദം…
“ലവ് യൂ റ്റൂ “
ഫോണിന്റെ നിശ്ശബ്ദതയ്ക്ക് പിന്നിൽ ടിവിയിൽ ജേൻ മാർപ്പിളിന്റെ നേർത്ത ശബ്ദം…
പിന്നീടെപ്പോഴോ സെറ്റിയിലിരുന്ന് മയക്കം…ഉറക്കത്തിൽ, ഇരുളിൽ രൂപങ്ങൾ … ഉറക്കം ഞെട്ടി എണീറ്റപ്പോൾ വേച്ചു പോകുന്ന കാലുകൾ…
ഇന്ന് ഇനി വയ്യ …കുളിക്കണ്ട
കതകിൽ ആരോ തട്ടുന്നു… കതക് തുറന്നപ്പോൾ…മങ്ങിയ കണ്ണുകളിൽ മിന്നുന്ന ഒരു രൂപം
ആരാ ?
“ഹായ് ഗുഡ് ആഫ്റ്റർ ന്യൂൺ; ഐ ആം ജോൺ “
“ഐ ആം ബെറ്റി “
മുഖവുര ചുരുക്കി ചെറുപ്പക്കാരൻ
“ഐ ആം ഫ്രം ദി വിറ്റേക്കേഴ്സ് … യു ഹാഡ് കോൾഡ് ദി വിറ്റേക്കർ ഫ്യൂണറൽ സർവ്വീസ് റ്റൂ ഡേയ്സ് എഗോ … റ്റു ഡിസ്കസ് എബൌട്ട് പ്ലാനിങ് യുവർ ഫ്യൂണിറൽ…പ്ലാനിങ് എഹെഡ്ഡ് … ഐ കാൻ ഹെൽപ്പ്.”
അയാളുടെ കൈയ്യിൽ ശവപ്പെട്ടി പോലെ സ്യുട്ട് കേസ്സ് … അതിൽ ഒരു ശവപ്പെട്ടിയുടെ അടയാളം.
വാതിൽ അയാൾക്ക് തുറന്നു കൊടുക്കുമ്പോൾ അയാൾക്കൊപ്പം തണുത്ത കാറ്റും ഇടനാഴിയിലേക്ക് അരിച്ചിറങ്ങി.
വൃദ്ധ അയാളുടെ പിന്നിൽ കതക് ചാരി, ചിരിച്ചുകൊണ്ട് പറഞ്ഞു, “മൈ ഫ്യൂണറൽ ഹാപ്പൻറ് ലോങ്ങ് ടൈം എ ഗോ… ” പിന്നെയും കിതപ്പിൽ മുങ്ങിയ ചിരി “ഐ ആം ഒൺലി ജോക്കിങ് കം ഇൻ പ്ലീസ് “
മുറിയിൽ നിറയുന്ന ടി.വിയുടെ ആരവം.
സെറ്റിയിൽ ഇരുന്ന് അവർ മരണാനന്തര കർമ്മങ്ങൾ ചർച്ച ചെയ്തു …വെള്ള കുതിരകൾ വലിക്കുന്ന ശവ വണ്ടിയിൽ ശവമഞ്ചം … അങ്ങിനെ … ബാൻ്റ് മേളം… മരണം ആഘോഷമാക്കി കുതിരക്കുളമ്പടി.
മുറിയിൽ നിഴലായി പഴയ ജീവിത കഥകളും… അതിൽ , ഊന്നുവടിയുമായി മണ്മറഞ്ഞ ആ പഴയ കൂട്ടുകാരനും …
പിന്നെ മക്കളയക്കുന്ന ജന്മദിനക്കാർഡുകൾ. ക്രിസ്തുമസിന് ഒരു മിന്നായം പോലെ വന്നു പോകുന്ന മകൾ സാന്ദ്രയും, മകൻ പീറ്ററും…
മുറിയിൽ ഉറയുന്ന തണുപ്പത്ത് എപ്പഴോ ചെറുപ്പക്കാരൻ്റെ മുന്നിൽ അയാളുടെ മുത്തശ്ശി…കഥകൾ പറഞ്ഞുറക്കിയിരുന്ന, കേയ്ക്കും, യോർക്ഷയർ പുഡിങ്ങും ഉണ്ടാക്കിത്തന്നിരുന്ന മുത്തശ്ശി… അവർക്ക് ബെറ്റിയുടെ രൂപം. നിരതെറ്റാത്ത പല്ലുകൾ…അതേ ചിരി
കടലാസുകളിൽ വരകൾ കോറി തീരും മുൻപ് അവർ ചോദിച്ചു
“ഇറ്റ് ഈസ് കോൾഡ് , ഡു യു വാണ്ട് എ കപ്പാ ?”
ചെറുപ്പക്കാരന്റെ മുന്നിൽ മുത്തശ്ശി.
“എസ്സ് , കാൻ ഐ മേക്ക് ഇറ്റ് ഫോർ യു ?”
‘ഗോ ഓൺ … മേക്ക് വൺ ഫോർ മീ റ്റൂ …നോ ഷുഗർ … ജസ്റ്റ് റ്റീ ആൻ്റ് മിൽക്ക് “
ചെറുപ്പക്കാരൻ എഴുന്നേറ്റ് കിച്ചനിലേക്ക് നടക്കുമ്പോൾ വൃദ്ധ പറഞ്ഞു.
“ദെയ്ർ ആർ സം കുക്കീസ് ഇൻ ദി ടബ്ബ് … ഇൻ ദി കാപ്പ്ബോർഡ് … ടേക്ക് ഇറ്റ്…ബ്രിങ് വൺ ഫോർ മീ ആൾസോ …”
അവരുടെ ഏകാന്തതയിൽ കുക്കികൾക്ക് പുതിയ അർത്ഥങ്ങൾ
നാളുകൾക്ക് ശേഷം അവർ കിതക്കാതെ വാക്കുകൾ മുറിയാതെ സംസാരിച്ചു.
മുറിയിൽ ചെറു ശബ്ദത്തിൽ , ജെയ്ൻ മാർപ്പിൾ ശരിതെറ്റുകൾക്ക് അർത്ഥം കൊടുക്കുന്നു.
ചെറുപ്പക്കാരൻ ചായയും, ഒരു പ്ലേറ്റിൽ ബിസ്ക്കറ്റുമായി ആയി എത്തി. ഒരുമിച്ചിരുന്നു ചായ കുടിക്കുമ്പോൾ ചെറുപ്പക്കാരൻ പറഞ്ഞു.
“ബെറ്റി , ഐ ഡോണ്ട് നോ വാട്ട് റ്റു സെ … ഐ ജോയ്ൻഡ് ദി വിറ്റേക്കേർസ് ഒൺലി ലാസ്റ്റ് വീക്ക് “
മൗനം.
“യു ആർ മൈ ഫസ്റ്റ് ക്ലയന്റ് …ആൻഡ് യു നോ ഐ ഗെറ്റ് കമ്മീഷൻ ഫോർ ദിസ്സ് …”
വീണ്ടും മൗനം.
അയാളുടെ കൈവിരലുകളിൽ പറ്റിയിരുന്ന ബിസ്ക്കറ്റിൻ തരികളിൽ കുറ്റബോധം
മുറിയിലെ അരണ്ട വെളിച്ചത്തിൽ ജെയ്ൻ മാർപ്പിൾ, ജീവിത സമസ്യകൾ പൂരിപ്പിച്ചുകൊണ്ടിരുന്നു.
അവർ ചെറുപ്പക്കാരനെ നോക്കി.
“സീ യു മേക്ക് എക്സലന്റ് ടീ … “
പിന്നെ ആരോടോ എന്നപോലെ
” ഇറ്റ് ഈസ് ഓക്കേ … ആഫ്റ്റർ ഓൾ ലിവിങ്ങ്, ലൈഫ് ഈസ് എ ബിസിനസ്സ് ആൻഡ് സൊ ഈസ് ഡെത്ത് … ടേക്ക് ദി കമ്മീഷൻ …”
ഗുഡ് ബൈ പറഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന ചെറുപ്പക്കാരൻ്റെ കൺ കോണുകളിലെ നനവ് വൃദ്ധ കണ്ടില്ലെന്ന് നടിച്ചു.
കതക് അടച്ച് വീണ്ടും സോഫയിൽ…
ഇരുൾ വീണ മുറിയിൽ മയക്കം. മയക്കത്തിൽ മൺമറഞ്ഞ സ്വപ്നത്തിന് മഞ്ഞ നിറം. ഇരുട്ടിൽ ശബ്ദം
“ബെറ്റി…ലവ്…ഐ മിസ്സ് യു…”
ഉറക്കം ഞെട്ടിയപ്പോൾ കവിളുകളിൽ നനവ്.
രാത്രി.
മനസ്സിൽ വിശപ്പ് കെട്ടടങ്ങി.
ഫോൺ…
“മം ഹൗ വോസ് ദി ഡേ ?”
ശബ്ദങ്ങളിൽ പീറ്റർ
“ആസ് യൂഷ്യൽ “
മുഖവുരയില്ലാതെ അയാൾ പറഞ്ഞു
“ഗുഡ്ഡ് ഡിസിഷൻ മം…ദി പവ്വർ ഓഫ് അറ്റോർണി …സാന്ദ്ര ടോൾഡ് മി …”
ആരോ മന്ത്രിച്ചു
“ഹൂസ്സ് ഡിസിഷൻ ?”
ജെയ്ൻ മാർപ്പിൾ സമസ്യകൾ പൂരിപ്പിച്ചു കൊണ്ടിരുന്നു
“മം വാട്ട് ഡിഡ് യു മേക്ക് ഫോർ ടീ”
“റോസ്റ്റ് ചിക്കൻ “
വാക്കുകളിലെ കളവിന് ചിക്കന്റെ മണം…
“ഗുഡ്…നൗ ഐ ഗോട്ടു ഗോ… വിൽ കോൾ ടുമൊറോ… ലവ് യു… ഗുഡ് നൈറ്റ് “
“ലവ് യു റ്റൂ… ഗുഡ് നൈറ്റ് “
വൃദ്ധ ടീപ്പോയിൽ ഇരുന്ന ജഗ്ഗിൽ നിന്നും തണ്ണുത്ത ജലം ഒരു ഗ്ലാസ്സിൽ നിറച്ചു … സോഫയിൽ ചാരി ഇരുന്ന് സ്വപ്നങ്ങളെ തേടി.
ടിവിയിൽ ജേൻ മാർപ്പിളിന് പകരം പൊയ്റോ.
ഭിത്തിയിൽ വാൻഗോഗിൻ്റെ സൈപ്രസ്സ് മങ്ങിക്കത്തി.
കണ്ണുകളിൽ കനം തൂങ്ങി നിദ്ര . അടയുന്ന കൺപോളകൾക്ക് പിന്നിൽ മങ്ങിയ തിളക്കങ്ങൾ…
നിദ്രയിൽ പൊഴിഞ്ഞു വീഴുന്ന മഞ്ഞ ഇലകൾ… മഞ്ഞ സ്വപ്നങ്ങൾ. അവിടെ മഞ്ഞപ്പൂവുകൾ തേടി മഞ്ഞ ശലഭങ്ങൾ. വഴിയോരത്ത് സ്വർണ്ണ ഇലകൾ നിറഞ്ഞ വൃക്ഷങ്ങൾ. വീഥിയിൽ കറുത്ത കോട്ടിട്ടവരുടെ ഘോഷയാത്ര. അവർക്ക് മുന്നിൽ വെള്ള കുതിരകൾ വലിക്കുന്ന രഥത്തിൽ ശവമഞ്ചം. അതിനു മുകളിൽ വെള്ളപ്പൂവുകൾ.
അരിച്ചിറങ്ങുന്ന മഞ്ഞ വെയിൽ പൊതിഞ്ഞ മണൽത്തരികളിൽ വണ്ടിച്ചക്രങ്ങൾ പതിയുന്ന ശബ്ദം… അകലെ ഇരുൾ കാത്ത് റാന്തൽ വിളക്കുകൾ… മഞ്ഞു മറയ്ക്ക് പിന്നിൽ അവർക്കായി കാത്തുനിൽക്കുന്ന രൂപം …
വുദ്ധയുടെ നിറം മങ്ങിയ നിശ്വാസങ്ങളിൽ മഞ്ഞശലഭങ്ങൾ പറന്നകന്നു.